ഡെൽഹി: കറൻസി പരിഷ്കരണത്തിന്‍റെ പേരിൽ ദുരിതമനുഭവിക്കുന്ന പൊതുജനത്തെ അനുനയിപ്പിക്കാൻ അപഹാസ്യമായ പ്രവര്‍ത്തനപരിപാടികളുമായി ഡെൽഹി ബി.ജെ.പി.
പരാതിയൊന്നും കൂടാതെ ബാങ്കിൽ ക്യൂവിൽ നിൽക്കാൻ തയ്യാറായ കുടുംബങ്ങൾക്ക് ലഡു നൽകി അവരെ സമാധാനിപ്പിക്കാനാണ് ബി.ജെ.പിയുടെ ഡെൽഹി ഘടകം തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ നൽകുന്നതാകട്ടെ മൊത്തം കുടുംബത്തിനുമായി ആകെ ഒരു ലഡുവും. പതിനായിരവും ഇരുപതിനായിരവും ആവശ്യമുള്ളവർക്ക് ബാങ്കിൽ നിന്നും ലഭിക്കുന്ന നാമമാത്രമായ തുകയുടെ പ്രതീകമാവുകയാണ് ബി.ജെ.പിയുടെ ലഡുവും.
അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരായ മോഡിയുടെ യജ്ഞത്തെ പിന്തുണച്ച ജനങ്ങളെ നമ്മളും അഭിനന്ദിക്കേണ്ടതല്ലേ – ബിജെപിയുടെ തലമുതിർന്ന നേതാവ് മനോജ് തിവാരി ചോദിക്കുന്നു.
ജനുവരി 1 മുതൽ 10 വരെയാണ് ലഡുവിതരണം നടക്കുകയെന്ന് നേതൃത്വം അറിയിച്ചു.
ഒരു കുടുംബത്തിന് ഒരു ലഡു വീതം ലഭിക്കാൻ പരാതിയൊന്നു കൂടാതെ ക്യൂവിൽ നിൽക്കാനും പ്രയാസങ്ങൾ സഹിക്കാനും പറയുന്നത് പൊതുജനത്തെ അങ്ങേയറ്റം പരിഹസിക്കലാണെന്ന അഭിപ്രായം ഇതിനകം ഉയർന്നു കഴിഞ്ഞു.
നേരത്തെ ഗുജറാത്തിൽ ക്യൂവിൽ നിൽക്കുന്നവർക്ക് ബി.ജെ.പി ദാഹജലം വിതരണം ചെയ്തപ്പോൾ പൊതുജനം അത് നിരസിച്ചിരുന്നു. ഇനിയിപ്പോൾ ഓരോ ലഡുവുമായി വീടുകളിൽ കയറിച്ചെല്ലുമ്പോൾ വീട്ടമ്മമാർ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Comments
comments