You are here
Home > കേരളീയം > വർഗീയമുഖം പുറത്തായതില്‍ ജാള്യം, സിറ്റിസൻ ന്യൂസിനെതിരെ മാവോയിസ്റ്റ് ആരോപണവുമായി രാഹുല്‍ ഈശ്വര്‍

വർഗീയമുഖം പുറത്തായതില്‍ ജാള്യം, സിറ്റിസൻ ന്യൂസിനെതിരെ മാവോയിസ്റ്റ് ആരോപണവുമായി രാഹുല്‍ ഈശ്വര്‍

പ്രത്യേകലേഖകന്‍: വര്‍ഗീയവിദ്വേഷം പരത്തുന്നതിനായി തീവ്രഹിന്ദുത്വര്‍ നടത്തുന്ന ഫെയ്സ്ബുക്ക് ചാറ്റ് ഗ്രൂപ്പിലെ പങ്കാളിത്തം പുറത്തുവന്നതിലെ ജാള്യത മറച്ചുവെക്കാന്‍ സിറ്റിസൻ ന്യൂസിനെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാഹുല്‍ ഈശ്വര്‍.

ലൗജിഹാദ് ഹെല്‍പ് ഡെസ്ക് എന്ന പേരിലുള്ള വര്‍ഗീയ ചാറ്റ് ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തായത്. സമൂഹത്തില്‍ മതേതരത്വവും മിതത്വവും ഗാന്ധിമാര്‍ഗവും പ്രസംഗിച്ചു നടക്കുന്ന രാഹുല്‍ ഈശ്വര്‍ ഉള്‍പെടെയുള്ളവര്‍ ചേര്‍ന്ന് ലൗജിഹാദ് എന്ന വ്യാജപ്രചരണത്തിലൂടെ സമൂഹത്തില്‍ വിദ്വേഷപ്രചരണത്തിനാണ് ശ്രമിക്കുന്നത് എന്ന് ഇതോടെ വെളിപ്പെട്ടു.

വര്‍ഗീയ ചാറ്റ് ഗ്രൂപ്പിനെ കുറിച്ചുള്ള വാര്‍ത്ത

തനിനിറം പുറത്തുകൊണ്ടുവന്നതിന്‍റെ പേരില്‍ സിറ്റിസൻ ന്യൂസിനു നേരെ മാവോയിസ്റ്റ് ആരോപണം ഉന്നയിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ഹാര്‍ഡ് ഇസ്ലാമിസ്റ്റുകളുടെ പിന്തുണയോടെ നടത്തുന്ന മാവോയിസ്റ്റ് പത്രം എന്നാണ് സിറ്റിസൻ ന്യൂസിനെ കുറിച്ച് രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നത്.

രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പത്രം ഉദ്ഘാടനം ചെയ്ത പ്രമുഖ അഭിഭാഷകനും ആം ആദ്മി പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളുമായിരുന്ന അഡ്വ. പ്രശാന്ത് ഭൂഷണെ കുറിച്ചും തീവ്ര ഇടതുപക്ഷക്കാരന്‍ എന്ന ആക്ഷേപം രാഹുല്‍ ഉന്നയിക്കുന്നുണ്ട്.

ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിക്കാത്തവരെയെല്ലാം തീവ്രഇടതുപക്ഷക്കാരായും മാവോയിസ്റ്റുകളായും ചിത്രീകരിക്കല്‍ തങ്ങളുടെ പുതിയ അജണ്ടയായി സംഘപരിവാരം നിശ്ചയിച്ചുകഴിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ ഈശ്വറിന്‍റെ പോസ്റ്റ്.

വ്യാജവാര്‍ത്തയാണിത് എന്ന് ആരോപിക്കുമ്പോള്‍ തന്നെ, പ്രസ്തുത ഗ്രൂപ്പില്‍ താന്‍ മിതത്വത്തിന് വേണ്ടി വാദിക്കുകയായിരുന്നു എന്നും രാഹുല്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, താനുള്‍പ്പെടെ നാമെല്ലാവരും കയ്യില്‍ നിന്നും പണം ചിലവാക്കി ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണല്ലോ എന്ന് രാഹുല്‍ പറയുന്നതും ചാറ്റില്‍ കാണാം.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍, പ്രസ്തുത ചാറ്റ് ഗ്രൂപ്പിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും അതില്‍ ചേരുകയും തുടരുകയും ചെയ്തത് എന്തിനാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

Comments

comments

Top
>